ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധം സാധാരണനിലയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ പുനഃരാരംഭിക്കുന്നു. ചൈന ഈസ്റ്റേൺ എയർലൈൻസാണ് ഡൽഹിയിലേക്കും തിരിച്ചുമുള്ള വിമാനസർവീസ് പ്രഖ്യാപിച്ചത്. നവംബർ ഒൻപത് മുതൽ സർവീസുകൾ ആരംഭിക്കുമെന്നാണ് ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ അറിയിപ്പ്.
ഷാങ്ഹായിൽനിന്ന് ഡൽഹിയിലേക്കാണ് ചൈന ഈസ്റ്റേൺ എയർലൈൻസ് സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഞായർ, ബുധൻ, ഞായർ ദിവസങ്ങളിലാണ് സർവീസ്. ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തിൽനിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50-ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻസമയം വൈകീട്ട് 5.45ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. രാത്രി 7.55-നാകും ഡൽഹിയിൽനിന്ന് തിരിച്ചുള്ള സർവീസ്. പുതിയ വിമാനസർവീസുകൾ പ്രഖ്യാപിച്ചതിനൊപ്പം ടിക്കറ്റ് വിൽപ്പന ആരംഭിച്ചതായും വിമാനക്കമ്പനി അറിയിച്ചു.
അടുത്തിടെ ഷാങ്ഹായ് ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് വിമാനസർവീസുകൾ തീരുമാനമായത്.
ഒക്ടോബർ 26 മുതലാണ് ഇൻഡിഗോ സർവീസ് ആരംഭിക്കുന്നത്. ഡൽഹിയിൽനിന്ന് ഗ്യാങ്ചൗവിലേക്കുള്ള സർവീസും ഇൻഡിഗോ വൈകാതെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഏകദേശം അഞ്ചുവർഷത്തിന് ശേഷമാണ് ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള വിമാനസർവീസുകൾ പുനഃരാരംഭിക്കുന്നത്.
