പാലക്കാട്: ബംഗളൂരു മലയാളികളുടെ ദീർഘകാല ആവശ്യമായ ബംഗളൂരു-എറണാകുളം വന്ദേഭാരത് സർവിസ് തുടങ്ങാൻ റെയിൽവേ ബോർഡ് ഔദ്യോഗിക ഉത്തരവിറക്കി. ബുധനൊഴികെ ആഴ്ചയിൽ ആറു ദിവസം ഓടുന്ന ഈ സർവിസ് എന്ന് ഓടിത്തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല.
ഒക്ടോബർ ഏഴിന് വാരാണസിയിൽവെച്ച് ബംഗളൂരു-എറണാകുളം വന്ദേഭാരത് ഉൾപ്പെടെ നാല് വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ്ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഈ ട്രെയിൻ രാവിലെ 5.10ന് കെ.എസ്.ആർ ബംഗളൂരു സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.50ന് എറണാകുളം ജങ്ഷനിലെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ. മടക്കയാത്ര ഉച്ചക്ക് 2.20ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെട്ട് രാത്രി 11ഓടെ ബംഗളൂരുവിലെത്തും.
ബംഗളൂരു -എറണാകുളം വന്ദേഭാരത്: ഫ്ലാഗ്ഓഫ് ഏഴിന്.
